Saturday, July 25, 2015

ഖസാക്കിന്‍റെ ഇതിഹാസം

വായിക്കുംതോറും അടുക്കുന്ന പുസ്തകം

പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി .സായാഹ്ന യാത്രകളുടെ അച്ഛാ ,രവി പറഞ്ഞു ,വിട തരുക .മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്ജ്ജനിയിലൂടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്
തോട് മുറിച്ചു രവി നെടുവരമ്പിലൂടെ നടന്നു .കരിമ്പനയുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടി വീണു .പിന്നെ മഴ തുളിച്ചു.മഴ കനത്തു പിടിച്ചു
കനക്കുന്ന മഴയിലൂടെ രവി നടന്നു
ഇടിയും മിന്നലുമില്ലാത്ത കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്ന് പെയ്തു .
കൂമന്‍കാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുംകാറ്റില്‍ നിലം പൊത്തിയിരുന്നു .അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍ പുര ഇടിഞ്ഞു വീണിരുന്നു മണ്‍ചുമരിന്റെ വലിയ കട്ടകള്‍ കുമിഞ്ഞു കിടന്നു .മാവുകളുടെ കനാലില്‍ അവ പിന്നെയും കുതിര്‍ന്നു .കൂമന്‍കാവങ്ങാടിയില്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല .ആളുകളാരും അവിടെ നിന്നില്ല.എല്ലാം ശമിച്ചിരുന്നു.ഒറ്റയ്ക്ക് ,രവി അവിടെ നിന്നു ..ബസ്സുകള്‍ വരാന്‍ ഇനിയും നേരമുണ്ട് . രവി കട്ടകളെ പതുക്കെ കാലുകൊണ്ടുലര്‍ത്തി .
നീല നിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പ്പോട്ട് നോക്കി .ഇണര്‍ന്നു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്കു വെട്ടിച്ചു .പാമ്പിന്റെ പത്തിവിടരുന്നതു രവി കൗതുകത്തോടെ നോക്കി .വാത്സല്യത്തോടെ ,കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു .പല്ലുമുളയ്ക്കുന്ന ഉണ്ണികുട്ടന്റെ വികൃതിയാണ് .കല്പടത്തില്‍ വീണ്ടും വീണ്ടും അത് പതിഞ്ഞു ,പത്തി ചുരുക്കി ,കൗതുകത്തോടെ ,വാത്സല്യത്തോടെ ,രവിയെ നോക്കീട്ട് അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേക്ക് നുഴഞ്ഞു പോയി .
മഴ പെയ്യുന്നു .മഴ മാത്രമേയുള്ളൂ .കാലവര്‍ഷത്തിന്റെ വെളുത്ത മഴ .മഴ ഉറങ്ങി .മഴ ചെറുതായി .രവി ചാഞ്ഞു കിടന്നു .അയാള്‍ ചിരിച്ചു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്‍കൊടികളില്‍ മുളപൊട്ടി .രോമകൂപങ്ങളിലൂടെ പുല്‍കൊടികള്‍ വളര്‍ന്നു .മുകളില്‍ ,വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി .
ബസ്സ് വരാനായി രവി കാത്തു കിടന്നു 

No comments:

Post a Comment